പനീര്‍ കീ സബ്ജി
അന്നശാലയില് അന്നും ബെല്ലടിച്ചു . ഉച്ചഭക്ഷണാവകാശത്തിനായി മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കുന്ന ഗോവിനെപ്പോലെ എല്ലാവരും മുന്നോട്ടു നീങ്ങി ചോട്ടാസാബ് എല്ലാവരും എത്തുന്നതിനുമുമ്പു തന്നെ ഹാജര്‍ .പനിര്‍സബ്ജി ഇഷ്ടന്റെ ഒരു ദൌര്‍ബല്യമാണ് .ആ വീക്നെസ് ഇഷ്ടന് പലപ്പോഴും ചില നല്ല വിളിപ്പേരുകൾ സമ്മാനിച്ചിട്ടുണ്ട്. പനീർസബ്ജിയുമായി മെസ്ബോയ് എത്തി. ഇഷ്ടൻ ഉടൻ തന്നെ ഡോങ്ക കൈക്കലാക്കി. “സാല, ഇസ്മേം ആലൂ ഹി ആലൂ ഹേ! ക്യാ രേ തുഝേ കുഛ് ഓർ പനീർ നഹീം ഡാൽ സക്തേ”. രത്നസിംഹ് ആക്രോശിച്ചു.ആക്രോശം കേട്ട മെസ്ബോയ് ഒന്നു ഭയക്കുന്നതായി നടിച്ചു.അതിനുശേഷം രത്നസിംഹ് ഡോങ്കാ തന്റെ നേര്‍ക്ക് അടുപ്പിച്ചു. വയലില്‍ വെള്ളം പൊങ്ങുമ്പോള്‍ പോക്കാച്ചിതവളകള്‍ കിടക്കുന്നതുപോലെ ഡോങ്കയില്‍ പൊന്തിക്കിടക്കുന്ന പനീര്‍ക്കഷണങ്ങളെ തവികൊണ്ടു വടിച്ചടുപ്പിച്ച് പ്ലേറ്റിലേക്ക് മാറ്റിക്കൊണ്ടിരുന്നു.അപ്പോൾ അടുത്തിരുന്ന ഗൌതം അർഥംവച്ചു ചിരിച്ചു..ചിലരെല്ലാം രത്നസിംഹിന്റെ നേർക്ക് കോപത്തിന്റെ കട്ടാരമുള്ളുകൾ എറിഞ്ഞു. രത്നസിംഹിനുണ്ടോ വല്ല കുലുക്കവും.ആശാൻ കുനിഞ്ഞിരുന്ന് അടിച്ചുവിടുകയാണ്. ഇടയിൽ തലപൊക്കി നോക്കിയ ഇഷ്ടൻ കുറച്ചു സബ്ജികൂടി കോരിയെടുത്തു.അരേ! ഗുഡ്ഡൂ റോട്ടീ ലാ” റോട്ടിയുമായി ഗുഡ്ഡൂ ഹാജർ. അല്ലെങ്കിൽ മഹാനുഭാവന്റെ കോപം ചാലിച്ച തെറികളെടുത്ത് കുറിയിടേണ്ടിവരുമെന്ന് ഗുഡ്ഡുവിനറിയാം. മററുള്ള മഹാനുഭാവന്മാർ ഇരപിടിക്കാൻ കഴിയാതെ മേശയ്ക്കിരുവശവും വളിച്ച മോന്തയുമായി മനസ്സിൽ ചീത്തപറഞ്ഞുകൊണ്ട് ഇരുന്നരുളി. പാത്രത്തിൽ നിറച്ച പനീർസബ്ജിയുടെ മുകളിൽ ഇഷ്ടൻ പതിനഞ്ചോളം ചപ്പാത്തി അടുക്കിവച്ചു. ചപ്പാത്തിയുടെ ഭാരത്തിൽ സബ്ജി മുകളിലേക്ക് ഉയർന്നുവന്നു. ചന്ദ്രാകർഷണത്തിൽ കടൽ വെള്ളം ഉയരും പോലെ. ഒടുവിൽ ബാക്കി ഇരപിടിയന്മാർക്ക് ലഭിച്ചത് വെറും ‘ആലൂടുക്കടകൾ’ മാത്രം.
അസംതൃപ്തര്‍ യോഗം കൂടി ഹൈപവര്‍ മീറ്റിംഗിന് ശുപാര്‍ശ ചെയ്തു .ഉടന്‍ തന്നെ ഹൈപവര്‍ കമ്മിറ്റിയുടെ ഹൈപര്‍ടെന്‍ഷന്‍ മീറ്റിംഗ് കൂടി .എങ്ങനെ പനീര്‍ഭോജിയുടെ ആക്രമണത്തില്‍നിന്നും മറ്റുള്ള അന്നഭോജികളെ രക്ഷിക്കാം .ഒടുവില്‍ അതിനൊരുപായം കണ്ടെത്തി .പനീറിനെ ധൂളീകരിക്കാം അപ്പോള്‍ മറ്റുള്ളവര്‍ക്കും അതിന്റെ പൊട്ടും പൊടിയും കിട്ടിയാലോ ?അന്നുമുതല്‍ പനീര്‍സബ്ജിയില്‍നിന്നും ചതുരക്കട്ടകള്‍ അപ്രത്യക്ഷമായി .പകരം പൌഡറീകരിച്ച പനീര്‍ സബ്ജിയില്‍ എറിയപ്പെട്ടു . ദുഃഖിതനും നിന്ദിതനും പീഡിതനുമായ നമ്മുടെ സ്വന്തം ഇഷ്ടന്‍ പിന്നീട് പനീര്‍സബ്ജി വയ്ക്കുമ്പോള്‍ ദീര്‍ഘശ്വാസം വിട്ടു . ആ ദീര്‍ഘശ്വാസം മറ്റുള്ളവര്‍ക്ക് ഓടക്കുഴൽ കേൾക്കുന്ന സുഖം നൽകി. എങ്കിലും നമ്മുടെ സ്വന്തം ആൾ ദുഃഖം പുറത്തുകാട്ടിയില്ല. മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് പനീറിന്റെ സൂക്ഷ്മകണങ്ങൾ സൂക്ഷ്മതയോടെ തപ്പിയെടുക്കാൻ തുടങ്ങി. മൈക്രോസ്കോപ്പിലൂടെ ശാസ്ത്രജ്ഞന്മാർ സൂക്ഷ്മജീവികളെ നിരീക്ഷിക്കും പോൽ.
അടിക്കുറിപ്പ്
പനീർകണികകളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടറേറ്റ് ലഭിക്കാന്‍ സാധ്യത കാണുന്നു .
ശശീന്ദ്രന്‍ പുത്തൂര്‍
സര്‍...ഇനിയും എഴുതുക, മനസ്സ് തുറന്നു കൊണ്ട്...നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍...:)
ReplyDelete