Saturday, April 27, 2013

പൊടിയും പൊട്ടും -3

                                                                                                                                                      ശശീന്ദ്രൻ പുത്തൂർ 
(1)
മാവിന്റെ ചില്ല -
തോറും ഉണ്ണികളുടെ
സമ്മേളനം .

(2)
കാറ്റിന്റെ കൈയിൽ
മണം പുരട്ടി റോസും
പിന്നെ മാലതിയും

(3)
അക്ഷരത്താളിൽ  നിറഞ്ഞതക്ഷരമല്ല, കവിയുടെ കരൾനോവ് .

(4)
ചന്ദ്രൻ മോന്തീ കള്ള്
ആകാശിന്റെ ഷാപ്പിൽ
വേച്ചു വേച്ചു പോയി
മറിഞ്ഞു വീണു കുളത്തിൽ
നക്ഷത്രങ്ങൾ സാക്ഷി
ചന്ദ്രൻ മുങ്ങിച്ചത്തു.

(5)
ഹൃദയത്തിൽ
കോർത്തുവച്ചു ഞാൻ
അനുഭവത്തിന്റെ
നിറമുത്ത് .

(6)
ചിന്ത തൻ കനൽ
എരിയുന്നു, നിന്ദ തൻ
നെരിപ്പോടിൽ.

(7)
ഊറ്റി ഊറ്റി ഉറവ വറ്റിയ കിണറാണ് ഭാവന.

(8)
പണ്ട്
ഭക്തൻ ഭഗവാനെ മനസ്സിൽവച്ച്  പൂജിച്ചു. .
ഇന്ന്
ഭക്തൻ ഭഗവാനെ വെറും കൈക്കൂലിക്കാരനാക്കി.

(9)
എന്റെ  ഹൃദയവേണുവിൽ
ശ്വാസം നിറച്ചു നീ
ശ്രുതിലയസംഗീതം.

(10)
ജനിമൃതികൾ
തൊട്ടുവച്ചു
ജീവിതചക്രം.



   

Friday, April 26, 2013

ഗ്രാമക്കാഴ്ചകൾ


‘ചീനപഗോഡ’പോൽ നിരവച്ചിരിക്കുന്ന                                                                                                 ചാണകവറളി തൻ ഗോപുരം കണ്ടു  

മണ്ണിൽ കൃഷീവലർ സ്വേദമാം തുള്ളികൾ 
പൊന്നാക്കി മാറ്റുന്ന ജാലങ്ങൾ കണ്ടു 

ഗ്രാമക്കിടാങ്ങൾ നിലവിട്ടു നഗ്നരായ് 
ചേറിൽ കളിക്കുന്ന കാഴ്ചകൾ കണ്ടു 

ഗ്രാമീണപ്പെണ്ണ് മുഖം മറച്ചാ ഭംഗി 
അന്യർക്ക് അന്യമാം സംസ്കൃതി കണ്ടു. 

തണ്ണീർക്കുടവുമായ് അണിയായ് നീങ്ങുന്ന 
പെണ്ണുങ്ങൾ കണ്ണിലെ സ്വപ്നങ്ങൾ കണ്ടു 

മനസ്സിന്റെ അകലങ്ങൾ കുറയുവാനായ് തീർത്ത 
ഇടതിങ്ങി നിറയുന്ന കുടിലുകൾ കണ്ടു . 

പൊടിമണ്ണിളകിപ്പറക്കുന്ന പാതയിൽ 
നിരവച്ചു നീങ്ങുന്ന വണ്ടികൾ കണ്ടു 

വേപ്പിൻ മരത്തണൽതോറും നിരക്കുന്ന 
'ചാർപ്പായി'ക്കട്ടിലിൽ ചാഞ്ഞിരുന്നന്യോന്യം 
ഹുക്കാ വലിച്ചു വെടിവട്ടമോതുന്ന 
വൃദ്ധജനങ്ങൾ തൻ യോഗങ്ങൾ കണ്ടു . 

തൊടിയിലെ  തേന്മാവ് പുഷ്പിണിയായെന്ന്   
വണ്ടിനോടോതുന്ന കാറ്റിനെ കണ്ടു 

പാടവരമ്പിലോ  ധ്യാനാനുശീലനം
 തെറ്റാതെ ചെയ്യുന്ന കൊറ്റിയെ കണ്ടു

ഷഡ്ജസ്വരങ്ങളാൽ ജതികളുണർത്തുന്ന 
മാമയിൽപക്ഷികൾ ചുറ്റുന്ന കണ്ടു 

മന്ദ്രമധുരമാം പഞ്ചമസ്ഥാനങ്ങൾ
പാടിയുണർത്തുന്ന കുയിലിനെ കണ്ടു . 

ആടിക്കുണുങ്ങി നാണം കാട്ടിയോടുന്ന 
കുഞ്ഞിക്കുളക്കോഴിപ്പെണ്ണിനെ കണ്ടു 

ചന്തം നിറയ്ക്കുന്ന കൂടുകൾ നെയ്യുന്ന 
സുന്ദരനെയ്‌തൽക്കിളികളെ കണ്ടു 

യമുനയുടെ ഓളപ്പരപ്പിൽ തിമിർക്കുന്ന
കന്നാലിപ്പിള്ളരാം കുട്ട്യോളെ കണ്ടു . 


എന്തിനി കാണുവാൻ കാഴ്ചകൾ?ഞാൻ വാഴും 
 ഗ്രാമസൌഭാഗ്യത്തിൻ ദൃശ്യപ്പൊലിമകൾ!!!                                                            ശശീന്ദ്രൻ പുത്തൂർ 




                                                                                              

Tuesday, April 23, 2013

പൊടിയും പൊട്ടും -2

  ശശീന്ദ്രൻ പുത്തൂർ 
(1)
മഴനൂലിൽ
കോർത്തെടുത്ത
മരതകമാലകൾ.

 (2)
കുന്നിനെ കുനിപ്പിച്ചഗസ്ത്യൻ
അഗസ്ത്യനെ കനപ്പിച്ചു കുന്ന്

(3)
നാടിന്റെ നാവുകൾ
വെട്ടിയരിഞ്ഞു
ശ്രുതിസുഖസാരേ....!!!

(4)
കരളിൽ
കോർത്ത ചൂണ്ട
പൊട്ടില്ല.

(5)
നീരിന്റെ
നാരുകൾ ഇഴ-
പിരിഞ്ഞു

(6)
യോഗ്യതകൾ 
ചെരുപ്പിന്റെ 
വാറഴിക്കുന്നു

(7) 
ജീവിതം
തൊട്ടുനക്കി
സ്വാദെന്തേ


(8)
രാത്രിയുടെ ഹാലജൻ 
കരിവീണു മങ്ങി .

(9) 
ആകാശച്ചെപ്പിലെ
കുങ്കുമമെല്ലാമേ
രാവിൻ കുസൃതി
വലിച്ചെറിഞ്ഞു .

 (10)
നിഴലിൽ നിലാമഴ
കരളിൽ കടുംതുടി
ഉഴലുന്നു പ്രണയം

 (11)
കിനാവിന്റെ  കാനൽജലം
വേനലിന്റെ നാവിൽ
ആരോ തൊട്ടുവച്ചു

(12)
ശ്രുതി ചേരാ വീണയിൽ
ശ്രുതി ചേർത്തുവച്ചു
അത് ദാമ്പത്യം .







Sunday, April 21, 2013

ഭൂമി

ശശീന്ദ്രൻ പുത്തൂർ 
ഒഴുകും പുഴയുടെ തണുവെവിടെ കുഞ്ഞേ ?
പെയ്യും മഴയുടെ കുളിരെവിടെ കുഞ്ഞേ?
വിടരുന്ന പൂവിന്റെ മണമെവിടെ കുഞ്ഞേ?
പാറുന്ന പക്ഷിയുടെ പാട്ടെവിടെ കുഞ്ഞേ?

നനുനനെ സ്പർശമായ് ഹൃദയം നിറച്ചൊരാ-
നവഗന്ധമുതിരുന്ന കാറ്റെവിടെ കുഞ്ഞേ?
ഓർമകളിൽ ചന്ദനലേപം മണക്കുന്ന
മുനിമാർ തപംചെയ്ത കാടെവിടെ  കുഞ്ഞേ?

നിഴലായ്, വെളിച്ചമായെ,ൻ കുഞ്ഞുലോകത്തു
നിറമാർന്ന ചിത്രം ഒരുക്കിയ പ്രകൃതി നീ
ഒരു വിടൻ വേനൽതൻ ചൂഴ്ന്ന നോട്ടത്തിലോ
ചൂളി, കരിഞ്ഞുണങ്ങാറായി നിന്നുപോയ് .

പച്ചപ്പൊടിപ്പായ് മനസ്സിൽ സൂക്ഷിച്ചൊരാ-
ഭൂമിതൻ മുഖകാന്തിയെവിടെന്റെ കുഞ്ഞേ
ദുര തന്റെ അമ്ലത്തിൽ പൊള്ളിയടർന്നുവോ
കണ്ടാലറയ്ക്കുന്ന പേക്കൊലമായിതോ ?

ചുട്ടുപൊള്ളിച്ചു നാം ഭൂമിതൻ മാറിനെ
സ്തന്യം ചുരത്തിയോരമ്മ തൻ നെഞ്ചിനെ
വെട്ടിയെടുത്തു ആ പാൽചുരത്തും മാറ്
വീശിയെറിഞ്ഞിതാ  കണ്ണീർത്തടങ്ങളിൽ.

ചുടലക്കളത്തിലുയർത്തുന്ന സ്മാരകം
പോലവേ നമ്മൾ നിറച്ചു സൌധങ്ങളും
ഒറ്റക്കുലുക്കത്തിലെല്ലാം നശിപ്പിച്ചു
ഭൂമി പ്രതികാരദാഹിയായ് മാറിയോ?

സർവംസഹയ്ക്കും സഹിക്കാൻ കഴിയുന്ന
സീമകളുണ്ടെന്നതോർക്കനീ പൊന്നുണ്ണി
നിൻ നവലോകത്തിലെങ്കിലുമീയൂഴി
നന്മതൻ കേദാരമായ് വിലസീടട്ടെ.

ഹൃദയത്തിൽ തൊട്ടുവച്ചാഹ്ലാദമേകുവാൻ
നവവസന്തത്തിന്റെ പൂമാല കോർക്കുവാൻ
അമൃതയാം ഭൂമിയെ പട്ടു ചുറ്റിക്കുവാൻ
ഹൃദയമുരുക്കി പ്രകാശം നിറയ്ക്കുവാൻ

ആകട്ടെ നിൻ നവലോകത്തിനെപ്പോഴും
നീയാണ് ആശതൻ പൊൻകിരണപ്പൊരുൾ.



  
   

Friday, April 19, 2013

മോഹങ്ങൾ




ഇരുളിനെ ഗർഭത്തിലേറ്റിയ രാത്രിക്ക് 
നിറവെളിച്ചം ജനിച്ചെങ്കിലി,ഷ്ടം !
തൊടിയിലെ തുടലിപ്പടർപ്പിലെ കൈനാറി 
മണമെഴും പൂവിനായ് കൊതിപിടിച്ചു 

മുറ്റത്തെ ചെന്തെങ്ങിൻ കൈകളിൽ കൂടേറ്റി 
മുട്ടയിട്ടടയിരുന്നോർത്തു!  കാക്ക 
മുട്ട വിരിഞ്ഞുണർന്നെത്തുന്ന കുഞ്ഞുങ്ങൾ 
കുയിലിനെ വെല്ലുന്ന പാട്ടുപാടും 

അതുപോലെ കവികളും മനസ്സിൽ സൂക്ഷിക്കുന്നു 
നാളെ ജനിക്കുന്ന കവിതയെല്ലാം 
ഒരു മഹാകവിതയായ് മാറുമോ അവയാലേ 
ഒരു നവലോകം തുറന്നിടുമോ ?  


ശശീന്ദ്രൻ പുത്തൂർ 






Wednesday, April 17, 2013

ഒരു വ്യത്യസ്തമായ യാത്രാനുഭവം

            ശശീന്ദ്രൻ പുത്തൂർ 

        1991 ഒക്ടോബറിന്റെ ആദ്യദിനം . പോസ്റ്റ്‌ മാൻ ഒരു രജിസ്റ്റേർഡ് തപാൽ എന്നെ ഏല്പിച്ചു . അന്ന് ഞാൻ കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥി.കത്ത് ഒപ്പിട്ടു വാങ്ങി . പൊട്ടിച്ചു നോക്കിയപ്പോൾ അപ്പോയിന്റ്മെന്റ് ഓർഡർ ആണ് . ഉത്തർ പ്രദേശിലെ ബുലന്ദ് ശഹർ ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്ക്‌ മലയാളം അധ്യാപകന്റെ ഒഴിവിലേക്കുള്ള ഉദ്യോഗ ക്കരാർ.ഒക്ടോബർ പതിനഞ്ചിനുള്ളിൽ ജോയിൻ ചെയ്യണം.  ഏതൊരു തൊഴിലന്വേഷകനെയും പോലെ മനസ്സിൽ സന്തോഷവും ആകാംക്ഷയും പൊട്ടിമുളച്ചു. മാതാപിതാക്കളുടെയും ഗുരുനാഥൻ മാരുടെയും അനുവാദത്തോടെ കിട്ടിയ ജോലി സ്വീകരിക്കാൻ തീരുമാനിച്ചു .




          അന്ന് 1991 ഒക്ടോബർ പന്ത്രണ്ട് . അറിയപ്പെടാത്ത നാട്ടിലേക്ക് പറിച്ചു നടപ്പെടാൻ                  പോകുന്നു .  ആ ദിവസം എന്റെ മനസ്സ് നിറയെ ആശങ്കകൾ ആയിരുന്നു. അനാഥത്വത്തിന്റെ ഏതോ പാഴ്ക്കുണ്ടിലേക്കു വലിച്ചെറിയപ്പെട്ട പ്രതീതി.എനിക്കാണെങ്കിൽ ഹിന്ദി ഭാഷയിൽ പരിമിതമായ അറിവ് മാത്രം.മലയാളം പഠിച്ചതുകൊണ്ട് കേരളത്തിലല്ലാതെ മറ്റെങ്ങും ജോലി കിട്ടില്ല എന്ന് വിശ്വസിച്ചവനു കിട്ടിയ തിരിച്ചടി . യാത്രയെ സംബന്ധിച്ച വിവരങ്ങൾ അവിടെ നേരത്തെ ജോയിൻ ചെയ്ത ജെസ്സി മേഡം കത്ത് വഴി അറിയിച്ചിരുന്നു . പക്ഷേ അവിടത്തെ പരാധീനതകൾ ഒന്നും കത്തിൽ വെളിപ്പെട്ടിരുന്നില്ല എന്തായാലും രണ്ടും കല്പിച്ച് പുറപ്പെടാൻ തീരുമാനിച്ചു .


          പിന്നീട് പ്രശ്നമായതു റിസർവേഷനാണ്. അന്ന് ഡൽഹിക്ക് ഒരേയൊരു ട്രെയിൻ മാത്രം.അതും പൂർണമായും കേരളത്തിന്‌ സ്വന്തവുമല്ല .കേരള -മംഗള എക്സ്പ്രസ്.പാലക്കാട് ജംഗ്ഷൻ വരെ ഒരു വലിയ ട്രെയിനായി ഓടുന്ന ശകടം പാലക്കാട്ടെത്തിയാൽ രണ്ടു തുണ്ടം . ഒരു പകുതി മംഗലാപുര ത്തേക്കും അടുത്ത പകുതി തിരുവനന്തപുരത്തേക്കും.   അതിനാൽ റിസർവേഷൻ ലഭിക്കുക ഒരു ബാലികേറാമല  ആയിരുന്നു. ഒടുവിൽ റെയിൽവേയിൽ ജോലിയുള്ള ഒരു ബന്ധു മുഖാന്തരം ഒരു സ്ലീപർ ടിക്കറ്റ് സംഘടിപ്പിച്ചു . വെയിറ്റിംഗ് ലിസ്റ്റ് 132 -ഓ മറ്റോ ആണോ എന്നാണ് ഓർമ.



         ഒന്നും പേടിക്കേണ്ട എല്ലാം ഞാൻ ടി.ടി.ഇ യോട് പറഞ്ഞിട്ടുണ്ട് എന്ന് ബന്ധു ആശ്വാസ വാക്കുകൾ പറഞ്ഞു.എന്തായാലും എല്ലാവരിലും എന്നിലും ആശങ്കയുണർത്തിയ എന്റെ യാത്ര                          ആരംഭിക്കുന്നു. ട്രെയിൻ എത്തുന്നതിനുമുമ്പ്  കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.സമയം രാവിലെ 11.30. കേരള-മംഗള എക്സ്പ്രസ് കൂകി എത്തി. ഒരു കിതപ്പോടെ  അത് പ്ലാറ്റ്ഫോമിൽ നിന്നു. അങ്ങനെ ജനിച്ച നാടിനോടും  നാട്ടുകാരോടും വിടപറയുകയാണ്.എന്നോടൊപ്പം എന്റെ അച്ഛൻ മാത്രമേ വന്നിരുന്നുള്ളൂ. അച്ഛനോട് യാത്ര പറഞ്ഞ് ട്രെയിനിലേക്ക് കയറി. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എങ്കിലും അത് പുറത്തുകാണിച്ചില്ല. വീണ്ടും തിരിഞ്ഞ് അച്ഛനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളും നനയുന്നതായി  തോന്നി. വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി.

           വീടിനെയും ഗ്രാമത്തെയും കുറിച്ചുള്ള ചിന്തകൾ  വീണ്ടും അലോസരപ്പെടുത്താൻ  തുടങ്ങി.  കണ്ണുകൾ നിറഞ്ഞൊഴുകി. ഏകനായ എന്റെ ജീവിതംഅറിയപ്പെടാത്ത നാട്ടിൽ എങ്ങനെയാവും എന്ന ആശങ്കയായിരുന്നു മനസ്സു നിറയെ.  കായലുകളും കുന്നുകളും പുഴകളും വയലേലകളും താണ്ടി തീവണ്ടി മുന്നോട്ടു കുതിച്ചു.എന്റെ ദുഃഖം മനസ്സിലാക്കിയ പട്ടാളക്കാരായ നല്ല മനുഷ്യർ എന്നെ ആശ്വസിപ്പിച്ചു. അവർ എനിക്ക് വേണ്ടുവോളം ധൈര്യം തന്നു. യാത്രയിലുടനീളം എനിക്ക് സഹായങ്ങൾ നല്കിയ ആ നല്ലവരായ ആ രാജ്യരക്ഷകരെ ഇവിടെ  സ്നേഹപൂർവം സ്മരിക്കുന്നു 


          അപ്പോഴാണ്‌ ടി. ടി. ഇയുടെ രംഗപ്രവേശം. ടിക്കറ്റ് അദ്ദേഹത്തിനു പരിശോധനയ്ക്ക് നല്കി. എന്നിട്ട് റെയിൽവേ ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞു. പാലക്കാടെത്തുമ്പോൾ താൻ ഡ്യൂട്ടി അവസാ നിപ്പിക്കുമെന്നും അത് കഴിഞ്ഞാൽ വേറെ ആളാണ്‌ ഡ്യൂട്ടിക്കെത്തുന്നതെന്നും പിന്നീട്  തനിക്ക് സഹായിക്കാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു. അപ്പോഴും വെയിറ്റിംഗ് ലിസ്റ്റുകാരായ ചില പട്ടാള സുഹൃത്തുക്കൾ എനിക്ക് ധൈര്യം പകർന്നു. കോയമ്പത്തൂരിൽനിന്ന് വണ്ടി നീങ്ങിയപ്പോൾ മറ്റൊരു റ്റി.റ്റി.ഇ എത്തി. അയാൾ ടിക്കറ്റ്‌ ആവശ്യപ്പെട്ടു. ഞാൻ പഴയ ടിക്കറ്റ് അയാൾക്ക്‌ നല്കി. വെയിറ്റിംഗ് ആയതുകൊണ്ട് റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്യാൻ പാടില്ല,ഉടൻ ഇറങ്ങി പോകണമെന്നു അദ്ദേഹം ആജ്ഞാപിച്ചു. പട്ടാളക്കാർ പറഞ്ഞിട്ടും, നിയമത്തിനെതിരായി പ്രവർത്തിക്കാൻ തന്നെ കിട്ടില്ല എന്നയാൾ വാശി പിടിച്ചു. ഒടുവിൽ  കക്കൂസിനടുത്തേക്ക് ആട്ടിപ്പായിക്കപ്പെട്ടു. അവിടെയും എനിക്ക് രക്ഷകരായത്  പട്ടാളക്കാരാണ്. അവർ ഗേറ്റിന്റെ അടുത്ത് അവരുടെ പെട്ടിയുടെ മുകളിൽ ഇരിക്കാൻ  ക്ഷണിച്ചു. അങ്ങനെ അവരോടൊപ്പം ആ പെട്ടിയുടെ അറ്റത്ത്‌ ഇരുന്നു. ജീവിതം പോലെ നീണ്ടുകിടക്കുന്ന ആ പാളത്തിലൂടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വെമ്പലിൽ ഞാൻ യാത്ര തുടർന്നു.

         രാത്രിയിൽ എപ്പോഴോ പത്രക്കടലാസ് വിരിച്ച വെറും നിലത്തുകിടന്നുറങ്ങി. രാവിലെ  ചായ കൊണ്ടുവരുന്ന പാൻട്രിക്കാരുടെ ശാപവചനങ്ങളാണ് എന്നെ ഉണർത്തിയത്. അവരുടെ പോക്കുവരവ് തടസ്സപ്പെട്ടതാണ് അവരെ പ്രകോപിപ്പിച്ചത്.  എന്റെ തീവണ്ടി ആന്ധ്രയിലെ ഉഷ്ണക്കാറ്റിനെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ടു കുതിച്ചു .  മനസ്സ് മാത്രം  വീട്ടിലും ഗ്രാമത്തിലുമായി ചുറ്റിപ്പറ്റി നിന്നു . 



(ഈ ജീവിതാനുഭവങ്ങൾ തുടരണമെന്നുണ്ട് . നിങ്ങൾക്ക് ഇഷ്ടമെങ്കിൽ മാത്രം )
   

Tuesday, April 16, 2013

പൊടിയും പൊട്ടും

ശശീന്ദ്രൻ പുത്തൂർ 

ഭാരതഭൂമി 

പണ്ട്
ഭരതൻ ഭരിച്ച ഭാസുരഭൂമി
ഇന്ന്
ഭാരം പേറും ഭീതഭൂമി

പുഴ

പണ്ട്
ഊഴിയിൽ ഊഴമില്ലാതെ ഒഴുകിയ അഴക്
ഇന്ന്
അഴുക്കിൽ ഉഴലുന്ന കൂഴനിലം

മരം

മരാ മാരാ പാടി വരമാർന്നവനു മറയേകിയ വീറ്‌

 രാജ്യം

രാജ്യമെന്നാൽ ജാം
ആർക്കും കൈയിട്ടു നക്കാം


എ ഫോർ ആപ്പിൾ

പറയുമ്പോൾ തറ പറ
ചെയ്യുമ്പോൾ എ ഫോർ ആപ്പിൾ

ആകാശവെള്ളരി


ആകാശവെള്ളരി പൂത്തു തുടങ്ങുമ്പോൾ
വെള്ളിത്തളികയിൽ നീരൊഴുക്ക്

കവിത

ചിന്തകൾ മൌനം നട്ടു വളർത്തുമ്പോൾ അതിൽ വിടരുന്നതാണ് കവിത.                                                                  


ചിന്ത


ചിന്തകൾ ചന്തയിൽ വിൽക്കേണ്ടതല്ല.

 പ്രണയം 

നിഴലിൽ നിലാമഴ
കരളിൽ കടുംതുടി
ഉഴലുന്നു പ്രണയം

മഴ

കിനാവിന്റെ  കാനൽജലം
വേനലിന്റെ നാവിൽ
ആരോ തൊട്ടുവച്ചു

 ദാമ്പത്യം 

ശ്രുതി ചേരാ വീണയിൽ
ശ്രുതി ചേർത്തുവച്ചു
അത് ദാമ്പത്യം .

 സന്ധ്യ 


ആകാശച്ചെപ്പിലെ
 കുങ്കുമമെല്ലാമേ
രാവിൻ കുസൃതി
വലിച്ചെറിഞ്ഞു .

ചന്ദ്രൻ  

രാത്രിയുടെ ഹാലജൻ കരിവീണു മങ്ങി .

 സ്വാദ് 

ജീവിതം
തൊട്ടുനക്കി
സ്വാദെന്തേ?  

നിത്യം മുഖപുസ്തകപ്പൊലിമയിൽ നിറഞ്ഞെത്തുന്ന കാവ്യങ്ങളാൽ 
സത്യം നിർമ്മല മനോവികസനരസായനസുഖമാർജ്ജിപ്പിതാസ്വാദകർ 
തർക്കത്തിൽ നിന്നുളവാം തെറിവിളിയിൽ നിന്നകറ്റി കാത്തീടു പൈതങ്ങളെ 
ഭദ്രേ, വാഗീശ്വരീ, നലമിയന്നാടൂ മനക്കോവിലിൽ

പുഴകളും പൂക്കളും കിളികളും കാടും 
കടമായെടുത്തു നീ തരിക മൂപ്പാ 
ഹൃദയത്തിനടിവേരു മാന്തിപ്പൊളിച്ചിട്ട് 
ചുടുനിണച്ചാലിൽ കുളിച്ചു കേറാം. 

തരികെന്റെ ദാഹനീർ , തരികെന്റെ സ്വസ്ഥത
തരികെന്റെ ചിന്തകൾ, സ്വപ്നങ്ങളും
തരികെന്റെ ഊരിന്റെ നന്മയും പാട്ടും 
തരികയീക്കാടിന്റെ മർമ്മരവും 

യോഗ്യതകൾ ചെരുപ്പിന്റെ വാറഴിക്കുന്നു

കരളിൽ
കോർത്ത ചൂണ്ട
പൊട്ടില്ല.

നീരിന്റെ
നാരുകൾ ഇഴ-
പിരിഞ്ഞു

മഴനൂലിൽ
കോർത്തെടുത്ത
മരതകമാലകൾ.


കുന്നിനെ കുനിപ്പിച്ചഗസ്ത്യൻ
അഗസ്ത്യനെ  കനപ്പിച്ചു കുന്ന്

നാടിന്റെ നാവുകൾ
വെട്ടിയരിഞ്ഞു
ശ്രുതിസുഖസാരേ.... !!!





Saturday, April 13, 2013

എന്റെ വിഷുവിനെന്തുപറ്റി?!

      ശശീന്ദ്രൻ പുത്തൂർ 
വിഷുപ്പക്ഷി തൻ ശബ്ദം നിലച്ചു 
നിഴൽപക്ഷി തൻ വാക്ക് കൊഴുത്തു
ചതിപ്പാട്ടിന്റെ വായ്ത്താരി പാടിയി -
ട്ടലറീടുന്നിതാ  വറുതി തൻ കരിവിഷു

കൊടിയ രോഷമായ് സൂര്യൻ ജ്വലിച്ചൂ 
നെടിയ രേഖ പോൽ  പുഴകൾ മരിച്ചൂ 
നവസുഗന്ധം പരത്തിയ കാറ്റ് 
മരണഗന്ധം നിറച്ചാഞ്ഞു വീശി 

എവിടെ ദാഹനീർ?പ്ലാസ്റ്റിക് ബോട്ടിലിൽ
എവിടെ ശ്വാസമേ? ഓക്സിജൻ പാർലറിൽ
എവിടെ നൽത്തണൽ?ടാർപോളിൻ നിഴലിലോ .
എവിടെ നിർഭയം? മരണത്തിൻ കാൽക്കലോ!!

ദിനം ദിനം നമ്മൾ ജപിക്കുന്നുണ്ടല്ലോ
നെടും നെടും പാത വളരെ വേണമേ!
അതിനുവേണ്ടിയീ തലക്കുന്നോരോന്നും
തകർക്കണം നമുക്കൊടുവിലെത്തീടാൻ

കരിവിഷുപ്പക്ഷി ചതിപ്പാട്ടിൻ പൊരുൾ
പലവുരു പാടി രസിച്ചു കേട്ടു നാം
ഒടുവിൽ നാമോതി 'വികസനസുഖം
അതൊന്നറിഞ്ഞിട്ടു മരിച്ചാലും മതി. 

വയൽ നികത്തുക,ജലം വറ്റിക്കുക
നെടിയതാമൊരു നിലം  ചമയ്ക്കുക
തകൃതിയായ് 'ഷോപ്പിംഗ് മാളു' തീർക്കുക
തകരാറാകാതെ നവനരനാകൂ'

വികസനം വെറും വികസനമല്ല 
വിഷം നിറയ്ക്കലാം  നവവികസനം 
ഒടുവിലീ മണ്ണും മനുഷ്യനും പോലും 
ഒടുങ്ങിടുന്നതാം ദുരന്തമാകുമോ ?


ഹൃദയതാമ്പാളം നിറയെ ഞാനെന്റെ 
കണിയൊരുക്കുന്നു പ്രകൃതിമാതാവേ !
വിഷം വിളയുന്ന നവലോകത്തിലും  
പുതുപ്രതീക്ഷ തൻ ഒരു പിടിക്കൊന്ന!!  


Thursday, April 11, 2013

തല തിരിഞ്ഞ ചിന്തകൾ

ശശീന്ദ്രൻ പുത്തൂർ 
തെരുവുകളിലലയുന്നതാരുടെ മൌനം 
നവ വായില്ലാക്കുന്നിലപ്പന്റെയോ?
കിനാവിന്റെ വള്ളിയിൽ തൂങ്ങുന്ന വാനരത്വം 
നവയുഗചേതനയോ ?

ശിഥിലമോഹങ്ങളിൽ സ്വപ്നസഞ്ചാരി ആജ്ഞാപിച്ചു 
ആരാണ് ചിന്തയുടെ താക്കോൽ കൊടുത്തത് ?
അവനെ സോക്രട്ടീസാക്കുക. 

പാപപങ്കിലയായ നഗരവധു 
മാനനഷ്ടത്തിന്റെ കണക്കെടുത്തു 
പക്ഷേ, അവ കിട്ടാക്കടമായിരുന്നു 

ക്രൂശിതബിംബത്തിനു നേരെ യൂദാസുകൾ 
വെള്ളിക്കാശ് വലിച്ചെറിഞ്ഞു 
ഒറ്റാനിനിയും ധൈര്യം തരണേ ദൈവമേ !!

ശിവലിംഗ പ്രതിഷ്ഠയിൽ അഭിഷേചിക്കാൻ വെള്ളം 
കൊക്കൊകോളയിൽനിന്നും ഇരന്നു വാങ്ങി 
അതും വിഷമായിരുന്നു 
പണ്ടേ വിഷം കുടിച്ചു പരിചയമുള്ള ഭഗവാൻ 
ഉള്ളതുകൊണ്ട് 'അഡ്ജസ്റ്റ്'ചെയ്തു!! 

ജീവിതം ചുട്ടുപൊള്ളിച്ചപ്പോൾ ഭക്തൻ 
രക്ഷാനീര് തേടിയലഞ്ഞു 
മനോവ്രണത്തിൽ എപ്പോഴോ 
ശാസനയുടെ അയഡിൻ പുരളുമ്പോൾ 
അത് നനുത്ത സ്പർശമാകാൻ ആഗ്രഹിച്ചു 

രാഷ്ട്രകോവിദൻ നഷ്ടത്തിന്റെ കണക്കെടുത്തു
കണക്കെടുപ്പുകാരുടെ മനസ്സുനിറയെ 
കുട്ടനാട്ടിലെ കരിമീനും തവളക്കാലും മാത്രം 
ചെയ്യാൻ പറ്റാത്ത വാഗ്ദാനങ്ങൾ ഭക്തന് 
ആവശ്യത്തിലേറെ കിട്ടി .... 
നിർവാണമടഞ്ഞു ...!

കവിയുടെ നീറുന്ന വാക്കിൽ  
ഭരണവും പൊള്ളിയടർന്നു 
അതിന്റെ നീറ്റലിൽ അത് 
പുലഭ്യം പറയാൻ തുടങ്ങി 

അത് ഇന്നും തുടരുന്നു!!! 



Tuesday, March 19, 2013

എന്റെ മലയാളം

ശശീന്ദ്രൻ പുത്തൂർ 
ചാനലിൽ  സുന്ദരി വെട്ടിനിരത്തുന്ന  
'കൂതറ'ഭാഷയല്ലെ,ന്റെ മലയാളം
  
ഇംഗ്ലീഷ് സ്കൂളുകൾ അടവച്ചിറക്കുന്ന 
കുഞ്ഞുങ്ങൾ മൊഴിയുന്നതല്ല മലയാളം 

കൊടി വച്ച കാറിൽ പറന്നുനടക്കുന്ന 
മന്ത്രിമാരോതുന്നതല്ല മലയാളം 

കോളേജ് കൌമാരം നട്ടുവളർത്തുന്ന 
'ടാ ','ടി ' വിളിയല്ല നല്ല മലയാളം

മുട്ടിനു മുട്ടിനു ഇംഗ്ലീഷ് കോർത്തിട്ട് ,
മുട്ടുശാന്തിക്കായ് 'മലയാലം' ചേർത്തിട്ടു,
മച്ചിങ്ങ പോലുള്ള മൂക്കാത്ത വാചകം  
തട്ടിവിടുന്നതല്ലെന്റെ മലയാളം 

അരയിലുറയ്ക്കാത്ത കളസം കയറ്റീട്ടു, 
'അണ്ടർ വെയറി'ന്റെ ബ്രാന്റുകൾ കാട്ടീട്ട്,
കണ്ഠകൌപീനങ്ങൾ ചാർത്തി നടക്കുന്ന 
നവ 'ട്രെന്റി' ലുണരുന്നതല്ല മലയാളം

'ന്യൂ ജനറേഷൻ' സിനിമയെന്നോതീട്ട് 
തെറി'ഡയലോഗി'ൽ കലാശം നടത്തീട്ട് 
അമ്മ പെങ്ങന്മാർ ചെവി പൊത്തിയോടുന്ന 
മ്ലേച്ഛമാം ഭാഷയല്ലെന്റെ മലയാളം 

സർക്കാരാപ്പീസിൽ നിരവച്ചിരിക്കുന്ന 
പൊടിയുടെ മേലങ്കി ചാർത്തിയുറങ്ങുന്ന 
തീരുമാനത്തിനായ് കെട്ടിക്കിടക്കുന്ന 
ഫയലിൽ തെളിയുന്നതല്ല മലയാളം 

*******************************
അമൃതമാം പുഴയുടെ സംഗീതസാന്ദ്രത 
ഹരിതയാം കാടിന്റെ നിറമാർന്ന കൗതുകം 
വിടരുന്ന പൂവിന്റെ നിറവാർന്ന സൗരഭം 
ഇടചേർന്ന് നിറയുന്നതെന്റെ ഭാഷ 

ആത്മാവിലുണരുന്ന സൌമ്യഭാവങ്ങളെ 
കോരിത്തരിപ്പിക്കുമമൃത ഭാഷ 
ഏതൊരു ഭാഷയ്ക്കുമൊപ്പം പുലരുവാൻ 
കഴിവിയന്നുള്ളവളെന്റെ ഭാഷ

എന്റെ അമ്മ മലയാളം  !!!

  

  


Sunday, March 10, 2013

പ്രാര്‍ഥിക്ക ശാന്തിക്കായ്


ശശീന്ദ്രന്‍ പുത്തൂര്‍ 



ഓമനക്കണ്ണും പൂട്ടി അമ്മതന്‍ നെഞ്ചിന്‍ ചൂടില്‍ 
ചാഞ്ചക്കമുറക്കത്തില്‍ ചായും കുഞ്ഞിപ്പൂവേ !
നീയറിഞ്ഞില്ല  നീയാം പിഞ്ചിളം  പൂമൊട്ടിനെ
കാമപ്പിശാചിനാല്‍ കശക്കി ദൂരെ കളയുമെന്ന് 

മൂന്നു വയസ്സില്‍ പിച്ച നടക്കും പൂമ്പൈതലേ 
നിന്നെ കാമക്കണ്ണാല്‍ കാണുവാന്‍ ആര്‍ക്കാകുമോ ?
നീചനാം വേട്ടപ്പട്ടിക്കെന്തന്തരം ഹാ ! കഷ്ടം 
ദീനനാം മുയല്‍ക്കുഞ്ഞും പെണ്‍പുലിക്കൂട്ടങ്ങളും 

ആണിനെപ്പോലെ ഒരേ ആത്മാവും ശരീരവും 
പെണ്ണിലും നിറയുന്നതറിയു നീ നിശാചരാ!
നിന്റെ കാമക്കൂത്തില്‍ എരിയാനുള്ളതല്ല 
നാളെ തന്‍ വാഗ്ദാനമാം പിഞ്ചുകുഞ്ഞുങ്ങളൊന്നും 

പേപ്പട്ടിയെപ്പോലെ ലക്കുകെട്ടോടിപ്പോകും നിന്റെ
 കോമ്പല്ലില്‍ കോര്‍ക്കാന്‍ യോഗ്യയോ  ഇപ്പിഞ്ചോമന 
നീയൊരച്ഛനാണെന്നിരിക്കില്‍ നിന്‍ പുത്രിക്ക് 
ഈ ഗതി വരുമെങ്കില്‍ സഹിക്കാന്‍ സാധിക്കുമോ ?

എവിടെ എത്തിനില്‍ക്കുന്നു കേരളപ്രബുദ്ധത ?
അമ്മ മലയാളമേ! ലജ്ജിക്കാന്‍ തോന്നുന്നില്ലേ ?
എന്തു നിന്‍ മക്കള്‍ കാമക്കലിയുമായ് അലയുന്നു ?
സന്തതം നിന്‍ നൊമ്പരം കാണാത്തതെന്തേ അവര്‍ 

പെണ്ണിനെ ഭോഗിക്കുവാന്‍ കച്ച കെട്ടിയോര്‍ക്കെല്ലാം 
നീചസങ്കല്പത്തില്‍ വെറും ചരക്കാകുന്നു സ്ത്രീകള്‍ 
ഇത്തരം മനുഷ്യാധമന്മാരെ സഹിക്കുവാന്‍ 
എത്രനാള്‍ കഴിയുമോ ? കേരളമാതേ ദേവി 

സ്ത്രീയെ ദേവിയായി ആരാധിക്കും നാട്ടില്‍ 
പിഞ്ചുകുഞ്ഞിനെ പോലും കാമപൂര്‍ത്തിക്കായ് മാറ്റി 
ആര്‍ഷസംസ്കാരപ്പുകഴാടിയ ഭാരതഭൂവേ 
പ്രാര്‍ഥിക്ക ശാന്തിക്കായി, പെണ്ണിന്റെ മാനത്തിനായ് 


Wednesday, March 6, 2013

പ്രണയം

                                                                                                                              ശശീന്ദ്രന്‍ പുത്തൂര്‍ 

മൃദുലമാം  തളിരിന്റെ  നേര്‍ത്ത തലോടല്‍ പോല്‍ 
മനസ്സില്‍ നിറയ്ക്കുന്ന  പ്രേമം 
ഹൃദയമാം പുസ്തകത്താളില്‍ സൂക്ഷിക്കുവാന്‍ 
നിറമാര്‍ന്ന പീലിയായ്  പ്രേമം 
ചന്തത്തില്‍ വടിവാര്‍ന്ന രാഗപ്പൊലിമകള്‍ 
ചന്ദനം ചാര്‍ത്തിച്ച പ്രേമം 
മണ്ണില്‍ പണിയും കൃഷീവലസ്നേഹത്തില്‍ 
മണ്ണാര്‍ന്നു നിന്നതു പ്രേമം. 
വീട്ടിന്‍ വിളക്കായ് പ്രകാശം പൊഴിച്ചതു 
സഹധര്‍മമാര്‍ജിച്ച പ്രേമം 
ചിന്തയെ രാകി മിനുക്കിയൊരുക്കുവാന്‍ 
ചിന്തേരിലോടിയ പ്രേമം 
അന്തിപ്പകിട്ടേകും വാര്‍ധക്യസൂനത്തെ 
ഇതളിട്ടുണര്‍ത്തിയ പ്രേമം 
പുഞ്ചിരിവെട്ടത്തില്‍ പഞ്ചാരമിഠായി 
വാരി വിതറിയ പ്രേമം 
നിഷ്കാമഭാവത്തില്‍ നിഷ്കപടാഗ്നിയെ 
മന്നില്‍ കൊളുത്തുന്നു പ്രേമം 
സീമന്തരേഖയില്‍ സിന്ദൂരരേണുക്കള്‍ 
ചാര്‍ത്തിക്കൊടുത്തൊരാ പ്രേമം 
മോഹഭംഗങ്ങളില്‍ സ്നേഹക്കെടുതിയില്‍ 
കണ്ണുനീര്‍ വാര്‍ക്കുന്നു പ്രേമം 
ഒരു ജഡിലമോഹത്തിന്‍ ഊരാക്കുടുക്കിനാല്‍ 
ശ്വാസം നിലച്ചതാം  പ്രേമം 
ശാന്തികവാടത്തില്‍ വെന്തെരിഞ്ഞീടുന്നു  
ശാശ്വതസത്യമായ് പ്രേമം 
ഒരു വനപക്ഷിയുടെ രോദന പര്‍വത്തില്‍ 
അറിയാതുണര്‍ന്നൊരാ പ്രേമം 
ഒരു ക്രൗഞ്ചപ്പിടയുടെ വേദന പര്‍വത്തില്‍ 
നവരാഗഗാനമായ് മാറി 
പ്രേമമിതാരാനും കണ്ടുപിടിച്ചതോ? 
പ്രേമിയില്‍ മൊട്ടിട്ടുണര്‍ന്നുയരുന്നതോ 
ഏതെന്നുമെന്തെന്നുമെങ്ങനെയെന്നതു-
മറിയില്ലയെങ്കിലും ,ഒരു സത്യമറിയുന്നു 
ഒരു സുഖനോവായ് നനുനനെ സ്പര്‌ശമായ് 
ജീവനിലുറയുന്നു പ്രേമം 
    

Sunday, March 3, 2013

യഹ് അമൃതാ മാഡം കാ ഹേ ......!!!

                                                                                                   ശശീന്ദ്രന്‍ പുത്തൂര്‍ 

                  1992 ജാനുവരി മാസം .  ഞാന്‍ വടക്കേ ഇന്ത്യയിലെ ഒരു സ്കൂളില്‍ ജോലിക്ക് ചേര്‍ന്ന കാലം . ഹിന്ദിഭാഷയില്‍ പത്താം ക്ലാസ് വരെയുള്ള പ്രാവീണ്യം . എന്നു പറഞ്ഞാല്‍ എഴുത്തും വായനയും മാത്രം .  സംസാരശേഷി തീരെയില്ല . 'ഗാന്ധി  നഗര്‍ സെക്കന്റ് സ്ട്രീറ്റി'ലെ ഗൂര്‍ഖയെപ്പോലെ "മേം രാം സിംഹ് കാ ബേട്ടാ ഭീം സിംഹ് ..... ഹേ ... ഹോ ... ഹൈം'' ഇത്രമാത്രമാണ്‌ എന്റെ  ഹിന്ദി. ഒരു പക്ഷേ  മോഹന്‍ലാല്‍ അവതരിപ്പിച്ച  കഥാപാത്രം സംസാരിച്ചതിനേക്കാള്‍ കഷ്ടമായിരുന്നു എന്റെ ഭാഷ. സംഭവം  തുടരുന്നു .                                                                                                   ജനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലം . റിപ്പബ്ലിക് ദിനാഘോഷം . ജില്ലാധി കാരിയാണ്‌ മുഖ്യാതിഥി . ആഘോഷപരിപാടികള്‍ പൊടിപൂരമാക്കാന്‍ കമ്മറ്റികള്‍ രൂപീ കരിച്ചു  . അടുത്തിടെ മാത്രം ജോയിന്‍ ചെയ്ത വെറും ശിശുവായ എനിക്ക് വച്ചുനീട്ടിയത്  'പരിസരശുചീകരണവും  മോടിപിടിപ്പിക്ക'ലും കമ്മിറ്റിയിലെ ഒരു സാധാരണ അംഗം. ഒരുപക്ഷേ മറ്റു ജോലികള്‍ക്ക് ഞാന്‍ അനുയോജ്യനാവില്ല എന്നു തോന്നിയതു കൊണ്ടോ അതോ പരിസരശുചീകരണപ്രവര്‍ത്തനങ്ങളില്‍ കഴിവുതെളിയിച്ചവന്‍ എന്ന്‍ ഒറ്റനോട്ട ത്തില്‍ വെളിപ്പെട്ടതുകൊണ്ടോ ആര്‍ക്കും വേണ്ടാത്ത കമ്മിറ്റിയിലെ അംഗമാകേണ്ട  ചുമതല ഇയുള്ളവന്റെ കൈകളില്‍ നിര്‌ബന്ധപുര്‍വം ഏല്പിക്കപ്പെട്ടു . കമ്മിറ്റിയുടെ അധ്യക്ഷ എന്നെക്കാള്‍ സീനിയറും കലാധ്യാപികയുമായ അമൃതാമാഡം .പഴയ രീതിയനുസരിച്ച് കമ്മിറ്റിയിലെ സീനിയര്‍ ജോലി ചെയ്യേണ്ട ചെയ്യിച്ചാല്‍ മതി . വളരെക്കുറച്ച്  ഭാഗം മാത്രം  വൃത്തിയാക്കിക്കുന്ന  ജോലി  അമൃത സ്വീകരിച്ച്  ബാക്കിഭാഗങ്ങള്‍ വൃത്തിയാക്കുന്ന ജോലി  എന്നെ ഏല്പിച്ചു . അനുസരണയുടെ "എ ബി സി ഡി " എന്തെന്നുപോലും അറിയാത്ത നാളെയുടെ വാഗ്ദാനങ്ങള്‍ സഹായിക്കാനായി എന്നോടൊപ്പം കൂടി . ഒരു ഇരുപത്തഞ്ചോളം കുട്ടികള്‍ . അവര്‍ തമാശകള്‍ പറഞ്ഞും ഇടയ്ക്കിടെ ഭാഷാപരിജ്ഞാനമില്ലാത്ത എന്നെ  ഓര്‍ത്ത് സന്തോഷിച്ചും അവരുടെ കലാപരിപാടികള്‍ നടത്തിക്കൊണ്ടിരുന്നു . പക്ഷേ ശുചീകരണം മാത്രം എങ്ങും എത്തിയില്ല . അമൃതാമാഡം വന്നുനോക്കിയപ്പോള്‍ ജോലികള്‍ ഒന്നും നടന്നിട്ടില്ല . അവര്‍ എന്റെ നേരേ പരിഹാസത്തില്‍ ചാലിച്ച ഒരു നോട്ടം അയച്ചു . എന്നിട്ട് കുട്ടികളെ വഴക്കുപറഞ്ഞു . ഞാന്‍ ഹിന്ദിയും ഇംഗ്ലീഷും കൂട്ടികലര്‍ത്തി ഒരുതരം അവിയല്‍ ഭാഷയില്‍ ചട്ടം പഠിപ്പിക്കാന്‍ നോക്കി . ഹിന്ദി അല്ലാതെ ഒരു വകയും ഇവറ്റകളുടെ ചെവിയില്‍ കയറാത്തതിനാല്‍ ഭാവഹാവാദികള്‍ കൊണ്ട് കര്‍മ്മോന്മുഖരാ ക്കാന്‍ ശ്രമിച്ചു . ഫലമോ നിരാശ.  എന്റെ ഭാവാഭിനയം അവരെ കൂടുതല്‍ ചിരിപ്പിച്ചു . മൊത്തത്തില്‍ അവര്‍ക്ക് തമാശ . എന്റെ ധര്‍മസങ്കടം കണ്ടു ദയ തോന്നിയ തൂപ് പുകാരന്‍ ശിവലാല്‍ എന്റെ സഹായത്തിനെത്തി. അയാളും കുട്ടികളും കൂടി ഒരുവിധം ജോലികള്‍ ചെയ്തു തീര്‍ത്തു .              

  കലക്ടര്‍ എത്താന്‍ ഇനി ഒന്നര മണിക്കൂര്‍ മാത്രം . വഴികള്‍ പരവതാനി കൊണ്ടു പൊതിഞ്ഞു . കൊടിതോരണങ്ങള്‍ ഇരുവശങ്ങളിലും കെട്ടി . ജോലിയില്‍ എവിടെയെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ പ്രിന്‍സിപ്പാളിന്റെ ഊരുചുറ്റല്‍ ആരംഭിച്ചു. അപ്പോഴാണ്‌ വഴിയില്‍ ചാണകം കിടക്കുന്നത് .  കോപാകുലനായി അദ്ദേഹം ആക്രോശിച്ചു . "യഹ്  ക്യാ ഹേ "-ഇതെന്താണ് ?'' അപ്പോള്‍ ഭാഗ്യദോഷത്തിനു  കമ്മിറ്റിക്കാരനായ ഞാന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ഹിന്ദി അറിയാത്ത അവസ്ഥയും പുതിയ സാഹചര്യവും എന്നെ കുഴക്കി . ഞാന്‍ രണ്ടും കല്പിച്ച് അറിയാവുന്ന ഹിന്ദിയില്‍ ഒരു കാച്ചു കാച്ചി . ഞാന്‍ പറഞ്ഞു "യഹ് അമൃതാമാഡം കാ ഹേ ". ഇത് കേട്ട മാത്രയില്‍ അവിടെ ഇരുന്ന ആളുകളെല്ലാം ഉറക്കെ ചിരിക്കാന്‍ തുടങ്ങി .മസില്‍ പെരുപ്പിച്ചെത്തിയ പ്രിന്‍സിപ്പാളും ചിരിച്ചു പോയി . ഞാന്‍ എന്താണെന്നറിയാതെ "എന്തോ കളഞ്ഞ അണ്ണാനെ പോലെ "  വിളറിയ ചിരിയുമായി നിന്നു. കൂട്ടത്തില്‍ മഹാന്മാരുടെ സഭയില്‍ ഈ ദുഷ്കര്‍മം ചെയ്ത പശുവിനെ പ്രാകി . (പശുവിനറിയില്ലല്ലോ കളക്ടറുടെ വില)                                    

     പിന്നീടാണ് എല്ലാം എനിക്ക് മനസ്സിലായത്‌ . ഞാന്‍ ഉദ്ദേശിച്ചതും അവര്‍ മ നസ്സിലാക്കിയതും രണ്ടും രണ്ടാണെന്ന്  . ഞാന്‍ ഉദ്ദേശിച്ചത് വൃത്തിയാക്കി വയ്ക്കേണ്ട സ്ഥലത്തിന്റെ ചുമതല അമൃതാ മാഡത്തിനാണെന്നാണ് . എന്നാല്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് ഇതെന്താണെന്നാണ്?ചാണകം അമൃതാ മാഡത്തിന്റെ ആണെന്നാണ്‌ കേട്ടുനിന്നവര്‍ മനസ്സിലാക്കിയത് . കുഴപ്പിക്കുന്ന കാര്യങ്ങളെ !!!