Wednesday, April 17, 2013

ഒരു വ്യത്യസ്തമായ യാത്രാനുഭവം

            ശശീന്ദ്രൻ പുത്തൂർ 

        1991 ഒക്ടോബറിന്റെ ആദ്യദിനം . പോസ്റ്റ്‌ മാൻ ഒരു രജിസ്റ്റേർഡ് തപാൽ എന്നെ ഏല്പിച്ചു . അന്ന് ഞാൻ കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥി.കത്ത് ഒപ്പിട്ടു വാങ്ങി . പൊട്ടിച്ചു നോക്കിയപ്പോൾ അപ്പോയിന്റ്മെന്റ് ഓർഡർ ആണ് . ഉത്തർ പ്രദേശിലെ ബുലന്ദ് ശഹർ ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്ക്‌ മലയാളം അധ്യാപകന്റെ ഒഴിവിലേക്കുള്ള ഉദ്യോഗ ക്കരാർ.ഒക്ടോബർ പതിനഞ്ചിനുള്ളിൽ ജോയിൻ ചെയ്യണം.  ഏതൊരു തൊഴിലന്വേഷകനെയും പോലെ മനസ്സിൽ സന്തോഷവും ആകാംക്ഷയും പൊട്ടിമുളച്ചു. മാതാപിതാക്കളുടെയും ഗുരുനാഥൻ മാരുടെയും അനുവാദത്തോടെ കിട്ടിയ ജോലി സ്വീകരിക്കാൻ തീരുമാനിച്ചു .




          അന്ന് 1991 ഒക്ടോബർ പന്ത്രണ്ട് . അറിയപ്പെടാത്ത നാട്ടിലേക്ക് പറിച്ചു നടപ്പെടാൻ                  പോകുന്നു .  ആ ദിവസം എന്റെ മനസ്സ് നിറയെ ആശങ്കകൾ ആയിരുന്നു. അനാഥത്വത്തിന്റെ ഏതോ പാഴ്ക്കുണ്ടിലേക്കു വലിച്ചെറിയപ്പെട്ട പ്രതീതി.എനിക്കാണെങ്കിൽ ഹിന്ദി ഭാഷയിൽ പരിമിതമായ അറിവ് മാത്രം.മലയാളം പഠിച്ചതുകൊണ്ട് കേരളത്തിലല്ലാതെ മറ്റെങ്ങും ജോലി കിട്ടില്ല എന്ന് വിശ്വസിച്ചവനു കിട്ടിയ തിരിച്ചടി . യാത്രയെ സംബന്ധിച്ച വിവരങ്ങൾ അവിടെ നേരത്തെ ജോയിൻ ചെയ്ത ജെസ്സി മേഡം കത്ത് വഴി അറിയിച്ചിരുന്നു . പക്ഷേ അവിടത്തെ പരാധീനതകൾ ഒന്നും കത്തിൽ വെളിപ്പെട്ടിരുന്നില്ല എന്തായാലും രണ്ടും കല്പിച്ച് പുറപ്പെടാൻ തീരുമാനിച്ചു .


          പിന്നീട് പ്രശ്നമായതു റിസർവേഷനാണ്. അന്ന് ഡൽഹിക്ക് ഒരേയൊരു ട്രെയിൻ മാത്രം.അതും പൂർണമായും കേരളത്തിന്‌ സ്വന്തവുമല്ല .കേരള -മംഗള എക്സ്പ്രസ്.പാലക്കാട് ജംഗ്ഷൻ വരെ ഒരു വലിയ ട്രെയിനായി ഓടുന്ന ശകടം പാലക്കാട്ടെത്തിയാൽ രണ്ടു തുണ്ടം . ഒരു പകുതി മംഗലാപുര ത്തേക്കും അടുത്ത പകുതി തിരുവനന്തപുരത്തേക്കും.   അതിനാൽ റിസർവേഷൻ ലഭിക്കുക ഒരു ബാലികേറാമല  ആയിരുന്നു. ഒടുവിൽ റെയിൽവേയിൽ ജോലിയുള്ള ഒരു ബന്ധു മുഖാന്തരം ഒരു സ്ലീപർ ടിക്കറ്റ് സംഘടിപ്പിച്ചു . വെയിറ്റിംഗ് ലിസ്റ്റ് 132 -ഓ മറ്റോ ആണോ എന്നാണ് ഓർമ.



         ഒന്നും പേടിക്കേണ്ട എല്ലാം ഞാൻ ടി.ടി.ഇ യോട് പറഞ്ഞിട്ടുണ്ട് എന്ന് ബന്ധു ആശ്വാസ വാക്കുകൾ പറഞ്ഞു.എന്തായാലും എല്ലാവരിലും എന്നിലും ആശങ്കയുണർത്തിയ എന്റെ യാത്ര                          ആരംഭിക്കുന്നു. ട്രെയിൻ എത്തുന്നതിനുമുമ്പ്  കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.സമയം രാവിലെ 11.30. കേരള-മംഗള എക്സ്പ്രസ് കൂകി എത്തി. ഒരു കിതപ്പോടെ  അത് പ്ലാറ്റ്ഫോമിൽ നിന്നു. അങ്ങനെ ജനിച്ച നാടിനോടും  നാട്ടുകാരോടും വിടപറയുകയാണ്.എന്നോടൊപ്പം എന്റെ അച്ഛൻ മാത്രമേ വന്നിരുന്നുള്ളൂ. അച്ഛനോട് യാത്ര പറഞ്ഞ് ട്രെയിനിലേക്ക് കയറി. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എങ്കിലും അത് പുറത്തുകാണിച്ചില്ല. വീണ്ടും തിരിഞ്ഞ് അച്ഛനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളും നനയുന്നതായി  തോന്നി. വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി.

           വീടിനെയും ഗ്രാമത്തെയും കുറിച്ചുള്ള ചിന്തകൾ  വീണ്ടും അലോസരപ്പെടുത്താൻ  തുടങ്ങി.  കണ്ണുകൾ നിറഞ്ഞൊഴുകി. ഏകനായ എന്റെ ജീവിതംഅറിയപ്പെടാത്ത നാട്ടിൽ എങ്ങനെയാവും എന്ന ആശങ്കയായിരുന്നു മനസ്സു നിറയെ.  കായലുകളും കുന്നുകളും പുഴകളും വയലേലകളും താണ്ടി തീവണ്ടി മുന്നോട്ടു കുതിച്ചു.എന്റെ ദുഃഖം മനസ്സിലാക്കിയ പട്ടാളക്കാരായ നല്ല മനുഷ്യർ എന്നെ ആശ്വസിപ്പിച്ചു. അവർ എനിക്ക് വേണ്ടുവോളം ധൈര്യം തന്നു. യാത്രയിലുടനീളം എനിക്ക് സഹായങ്ങൾ നല്കിയ ആ നല്ലവരായ ആ രാജ്യരക്ഷകരെ ഇവിടെ  സ്നേഹപൂർവം സ്മരിക്കുന്നു 


          അപ്പോഴാണ്‌ ടി. ടി. ഇയുടെ രംഗപ്രവേശം. ടിക്കറ്റ് അദ്ദേഹത്തിനു പരിശോധനയ്ക്ക് നല്കി. എന്നിട്ട് റെയിൽവേ ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞു. പാലക്കാടെത്തുമ്പോൾ താൻ ഡ്യൂട്ടി അവസാ നിപ്പിക്കുമെന്നും അത് കഴിഞ്ഞാൽ വേറെ ആളാണ്‌ ഡ്യൂട്ടിക്കെത്തുന്നതെന്നും പിന്നീട്  തനിക്ക് സഹായിക്കാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു. അപ്പോഴും വെയിറ്റിംഗ് ലിസ്റ്റുകാരായ ചില പട്ടാള സുഹൃത്തുക്കൾ എനിക്ക് ധൈര്യം പകർന്നു. കോയമ്പത്തൂരിൽനിന്ന് വണ്ടി നീങ്ങിയപ്പോൾ മറ്റൊരു റ്റി.റ്റി.ഇ എത്തി. അയാൾ ടിക്കറ്റ്‌ ആവശ്യപ്പെട്ടു. ഞാൻ പഴയ ടിക്കറ്റ് അയാൾക്ക്‌ നല്കി. വെയിറ്റിംഗ് ആയതുകൊണ്ട് റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്യാൻ പാടില്ല,ഉടൻ ഇറങ്ങി പോകണമെന്നു അദ്ദേഹം ആജ്ഞാപിച്ചു. പട്ടാളക്കാർ പറഞ്ഞിട്ടും, നിയമത്തിനെതിരായി പ്രവർത്തിക്കാൻ തന്നെ കിട്ടില്ല എന്നയാൾ വാശി പിടിച്ചു. ഒടുവിൽ  കക്കൂസിനടുത്തേക്ക് ആട്ടിപ്പായിക്കപ്പെട്ടു. അവിടെയും എനിക്ക് രക്ഷകരായത്  പട്ടാളക്കാരാണ്. അവർ ഗേറ്റിന്റെ അടുത്ത് അവരുടെ പെട്ടിയുടെ മുകളിൽ ഇരിക്കാൻ  ക്ഷണിച്ചു. അങ്ങനെ അവരോടൊപ്പം ആ പെട്ടിയുടെ അറ്റത്ത്‌ ഇരുന്നു. ജീവിതം പോലെ നീണ്ടുകിടക്കുന്ന ആ പാളത്തിലൂടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വെമ്പലിൽ ഞാൻ യാത്ര തുടർന്നു.

         രാത്രിയിൽ എപ്പോഴോ പത്രക്കടലാസ് വിരിച്ച വെറും നിലത്തുകിടന്നുറങ്ങി. രാവിലെ  ചായ കൊണ്ടുവരുന്ന പാൻട്രിക്കാരുടെ ശാപവചനങ്ങളാണ് എന്നെ ഉണർത്തിയത്. അവരുടെ പോക്കുവരവ് തടസ്സപ്പെട്ടതാണ് അവരെ പ്രകോപിപ്പിച്ചത്.  എന്റെ തീവണ്ടി ആന്ധ്രയിലെ ഉഷ്ണക്കാറ്റിനെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ടു കുതിച്ചു .  മനസ്സ് മാത്രം  വീട്ടിലും ഗ്രാമത്തിലുമായി ചുറ്റിപ്പറ്റി നിന്നു . 



(ഈ ജീവിതാനുഭവങ്ങൾ തുടരണമെന്നുണ്ട് . നിങ്ങൾക്ക് ഇഷ്ടമെങ്കിൽ മാത്രം )
   

4 comments:

  1. (ഈ ജീവിതാനുഭവങ്ങൾ തുടരണമെന്നുണ്ട് . നിങ്ങൾക്ക് ഇഷ്ടമെങ്കിൽ മാത്രം )

    ഇഷ്ടാണ്, തുടരണം, ഒരു സംശയവും വേണ്ടാ...കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു...:)

    ReplyDelete
  2. നന്ദി നന്ദി നന്ദി

    ReplyDelete
  3. നമ്മള്‍ പലരും അനുഭവിച്ച യാത്രകള്‍ ഒര്മിപ്പിച്ചതിനു നന്ദി ..തുടരുക

    ReplyDelete
  4. നന്മകൾ....സന്തോഷം

    ReplyDelete